February 14, 2011

അവന്‍റെ അമ്മ

അടുത്തിടെ തീവണ്ടിയും,സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റും വലിയ ചര്‍ച്ചകള്‍ക്ക്
വഴിയൊരുക്കിയപ്പോളാണ് എന്റെ തീവണ്ടി യാത്രകളെക്കുറിച്ച്‌  വീണ്ടും ഓര്‍ത്തത്. പഠന  കാലത്ത് ചെലവ് ചുരുക്കലിന്റെ ഭാഗമായും, ജോലി കിട്ടി കഴിഞ്ഞ് മുന്‍കൂട്ടി കരുതാതെ നടത്തേണ്ടി വന്ന യാത്രകളുടെ ഫലമായും ഏറെ തവണ ചെന്നൈ-തിരുവനന്തപുരം മെയിലിലെ സ്ത്രീ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യാനുള്ള 'ഭാഗ്യം'
എനിക്ക്  കൈ വന്നിട്ടുണ്ട്. കേവലം ഇരുപതോ ഇരുപത്തഞ്ചോ പേര്‍ക്ക് മാത്രം യാത്രചെയ്യാവുന്ന കമ്പാര്‍ട്ടുമെന്റില്‍ അന്‍പതോ അറുപതോ പേര്‍ തിങ്ങി ഞെരുങ്ങി ആവും പല യാത്രകളും. പന്ത്രണ്ടുമണിക്കൂര്‍ നീണ്ട്  നില്‍ക്കുന്ന യാത്രയില്‍ പത്തുമണിക്കൂറോളം നില്‍ക്കേണ്ടിയും വന്നിട്ടുണ്ട് പലപ്പോഴും.

വെള്ളിയാഴ്ചകളില്‍ സാധാരണയിലധികം തിരക്കുണ്ടാവും തിരുവനന്തപുരം മെയിലില്‍. തീവണ്ടി സ്റ്റേഷന്‍ വിടുന്നതിനും മൂന്നുനാല് മണിക്കൂര്‍ മുന്‍പേ ആരംഭിക്കും
സ്ത്രീ കമ്പാര്‍ട്ടുമെന്റില്‍ കയറാനുള്ളവരുടെ നീണ്ട നിര നില്‍പ്പ്. എന്ത് യാതന 
സഹിച്ചും വീടണയാന്‍  വെമ്പുന്ന മനസ്സുമായി ആ വരിയിലങ്ങനെ 
നില്‍ക്കുമ്പോള്‍ മലയാളിയുടെ ഗൃഹാതുരത എന്നെ വല്ലാതെ അമ്പരപ്പിക്കാറുണ്ട്.
സ്റ്റേഷനില്‍ എത്താന്‍ അല്‍പ്പം വൈകിയാല്‍ യാത്രയിലുടനീളം നില്‍ക്കുകയെ വഴിയുള്ളൂ.
ദുഷ്കരമായി മാറിയിരുന്നെക്കാവുന്ന   അത്തരം  യാത്രകളെയൊക്കെ  ഞാന്‍
ഇഷ്ടപ്പെട്ടിരുന്നതിന് കാരണം അവക്കിടയില്‍  അവിചാരിതമായി കണ്ട് മുട്ടിയിരുന്ന
ചിലരാണ്.അതിന് മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്തവര്‍,പിന്നിടൊരിക്കലും കണ്ട്
മുട്ടാന്‍ ഇടയില്ലെങ്കിലും യാത്രക്കൊടുവില്‍ മനസ്സില്‍ മായാത്ത ഓര്‍മ്മയായി  
അവര്‍ അവശേഷിക്കും.അങ്ങനെ എന്റെ ഓര്‍മ്മയുടെ ഭാഗമായ ചില മുഖങ്ങളില്‍ ഒന്നാണ് 'വള്ളി'.

അന്നൊരല്‍പ്പം താമസിച്ചു പോയതുകൊണ്ട് ഇരിക്കാന്‍ ഒരിടം കണ്ടെത്താന്‍
കഴിഞ്ഞില്ല. നിന്ന് യാത്ര ചെയ്യാന്‍ മനസ്സിനെ തയ്യാറാക്കുന്നതിനിടയിലാണ് സീറ്റ്‌
പങ്കിടാന്‍ അവളെന്നെ ക്ഷണിച്ചത്. വണ്ടി പുറപ്പെടും മുന്‍പ് തിരക്കില്‍ കയറിപറ്റി
ഒരു ഇരിപ്പിടം കണ്ടെത്താന്‍ ശ്രമിക്കുന്നവരുടെ ബഹളമായിരുന്നു അപ്പോളും.
നാല് മണിക്കുറോളം 'ക്യൂവില്‍' നിന്ന് കിട്ടുന്ന സീറ്റ്‌ പങ്കിടാന്‍ തക്ക അനുകമ്പ ഞാന്‍
ഉള്‍പ്പെടെയുള്ള മലയാളികള്‍ സാധാരണ പ്രകടിപ്പിക്കാറില്ലാത്തതുകൊണ്ട്‌ അവളൊരു
മലയാളിയല്ലെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.ഇരുപത്തഞ്ചിനോട് അടുത്ത് പ്രായം
തോന്നും കാഴ്ച്ചയില്‍.ചുറ്റിലും നടക്കുന്നതൊന്നും അറിയാതെ തന്റെ  മടിയില്‍ 
ഉറങ്ങുന്ന മകന്റെ നെറുകയില്‍ അവളിടക്കിടെ തലോടുന്നുണ്ടായിരുന്നു.  നല്ല ഓമനത്വമുള്ള കുഞ്ഞ്. അമ്മയുടെ ചൂടുപറ്റി ഉറങ്ങുന്ന അവനെക്കണ്ട് സുഖദുഃഖങ്ങള്‍ 
തിരിച്ചറിയെണ്ടാത്ത, പ്രശ്നപരിഹാരങ്ങള്‍ തേടി അലയെണ്ടതില്ലാത്ത ശൈശവം ഇനി  തിരിച്ചു വരികയില്ലല്ലോ എന്ന് ഞാന്‍ വെറുതെ സങ്കടപ്പെട്ടു.

ഏതൊരു പരിചയപ്പെടലും പോലെ പരസ്പ്പരം പേരുകള്‍ ചോദിച്ച്,പോകേണ്ട
സ്ഥലങ്ങള്‍ അന്വേഷിച്ച്‌ തമ്മിലുള്ള സംഭാഷണത്തിന് ഞങ്ങള്‍ തുടക്കം കുറിച്ചു.
ഭര്‍ത്താവിനും, കുഞ്ഞിനുമൊപ്പം സേലത്തേക്ക് പോകുകയാണെന്നും,ഭര്‍ത്താവ്
തൊട്ടടുത്ത കമ്പാര്‍ട്ടുമെന്റില്‍ ഉണ്ടെന്നും വള്ളി പറഞ്ഞു.വണ്ടി മെല്ലെ നീങ്ങി
തുടങ്ങിയിരുന്നു. നൂറോളം മനുഷ്യരുടെ  നിശ്വാസ വായുക്കള്‍ കമ്പാര്‍ട്ടുമെന്റില്‍
കെട്ടിക്കിടക്കും പോലെ തോന്നി എനിക്ക്.അകത്തേക്ക് അടിച്ച കാറ്റിലും ദുര്‍ഗന്ധം
നിറഞ്ഞു നിന്നിരുന്നു.വള്ളിയോട് സംസാരിക്കുകയാണ് യാത്ര മടുക്കാതിരിക്കാന്‍ ഏക
മാര്‍ഗ്ഗമെന്ന് ഞാന്‍ മനസ്സിലാക്കി.തമിഴ്നാട്ടിലെ 'കടലൂര്‍' ജില്ലയില്‍ ഒരു സര്‍ക്കാര്‍
ആശുപത്രിയില്‍ നേഴ്സ് ആയി ജോലി നോക്കുകയാണ് വള്ളി എന്നറിയാന്‍ കഴിഞ്ഞു.
സുനാമിയുമായി ബന്ധപ്പെട്ട് കടലൂരിനെക്കുറിച്ച് ഏറെ കേട്ടിരുന്നതുകൊണ്ട്,
അവിടെയുണ്ടായ കഷ്ട നഷ്ടങ്ങളെക്കുറിച്ചും ഇപ്പോഴത്തെ അവസ്ഥയുമൊക്കെ അവളോട്‌
ചോദിച്ചറിയാമെന്ന് ഞാന്‍ കരുതി. എന്നാല്‍ നഷ്ടങ്ങളുടെ കഥ കേള്‍ക്കാനിരുന്ന എന്നെ
അത്ഭുതപ്പെടുത്തിക്കൊണ്ട് വള്ളി  ഒരു നേട്ടത്തിന്റെ കഥ പറഞ്ഞു.തെല്ലും  പ്രതീക്ഷിക്കാതെ അവളെ അമ്മയെന്ന് വിളിക്കാന്‍ ഒരു മകനുണ്ടായ കഥ! 

സുനാമി അച്ഛനെയും, അമ്മയെയും വേണ്ടപ്പെട്ടവരെയുമെല്ലാം കവര്‍ന്നെങ്കിലും
അത്ഭുതകരമായി ആറു മാസം പ്രായമുള്ള ഒരു കുഞ്ഞ് മാത്രം രക്ഷപ്പെട്ടുവത്രേ!
രക്ഷാ പ്രവര്‍ത്തകരാണ് അവനെ  വള്ളി ജോലിചെയ്യുന്ന ആശുപത്രിയിലെത്തിച്ചത്.
കുഞ്ഞിനെ  അധികൃതര്‍ നോക്കാന്‍ എല്പ്പിച്ചതാവട്ടെ വള്ളിയെയും.കുറച്ച് ദിവസങ്ങള്‍ക്കകം എന്തെന്നറിയില്ല അവള്‍ക്കു അവനോട് അതിയായ  അടുപ്പം   തോന്നി തുടങ്ങി.അവന്‍ വിശന്ന് കരയുമ്പോള്‍ കുപ്പിപാല്‍ കൊടുക്കാതെ മുലയൂട്ടുന്ന 
അമ്മമാരെ  അന്വേഷിച്ച്‌ അവള്‍  നടന്നു. രാത്രിയും പകലും അവനോടോപ്പമിരുന്നു.
ആ  സ്നേഹം കണ്ട് കൂടെ ജോലി ചെയ്യുന്നവരില്‍ ചിലര്‍ അവളെ കളിയാക്കി. ഇത്രയധികം സ്നേഹിക്കേണ്ട, അവനെ അടുത്തു തന്നെ ഏതെങ്കിലും
അനാഥലയത്തിലേക്ക്  കൊണ്ട് പോകുമെന്നും അവര്‍ അവളെ ഓര്‍മ്മപ്പെടുത്തി. ആ
കുഞ്ഞിനെ എന്നേക്കുമായി തന്‍റെതാക്കണം എന്ന് വള്ളിക്ക്  അപ്പോഴാണ് തോന്നി
തുടങ്ങിയത്.പക്ഷെ വീട്ടുകാരും,മൂന്ന് മാസങ്ങള്‍ക്ക് ശേഷം തന്നെ വിവാഹം കഴിക്കെണ്ടയാളും അതിന്  അനുവദിക്കില്ലെന്ന് അവള്‍ക്കറിയാമായിരുന്നു. എങ്കിലും 
അവനോട്  തോന്നിയ വാത്സല്യം കൊണ്ട് അവള്‍ തന്‍റെ ആഗ്രഹം ഏവരെയും അറിയിച്ചു.വിചാരിച്ചതുപോലെ വീട്ടില്‍ നിന്ന് കനത്ത എതിര്‍പ്പ്  നേരിടേണ്ടി
വന്നു. എന്നാല്‍ ധാരണകളെല്ലാം തെറ്റിച്ചു കൊണ്ട് അവളെ വിവാഹം കഴിക്കാനിരുന്ന,
ഇപ്പോള്‍  അവളുടെ ഭര്‍ത്താവായ ആ ചെറുപ്പക്കാരന്‍ മാത്രം കൂടെ നിന്നു.
വലിയ വിദ്യാഭ്യാസമോ, സമ്പത്തോ ഒന്നും ഇല്ലെങ്കിലും നല്ലൊരു മനസ്സിന് ഉടമയാണ്
താനെന്ന് അയാള്‍  തെളിയിച്ചു.നിയമത്തിന്റെ നൂലാമാലകള്‍ കുറച്ചൊന്ന്
ബുദ്ധിമുട്ടിച്ചെങ്കിലും,അത്  വരെ ഉണ്ടായിരുന്ന  സമ്പാദ്യം മുഴുവന്‍-സ്വന്തം 
വിവാഹത്തിനുവേണ്ടി കരുതിയിരുന്നതുള്‍പ്പെടെ-ചെലവാക്കേണ്ടി വന്നെങ്കിലും 
ഒടുവില്‍ വള്ളി അവനെ സ്വന്തമാക്കി.അനാഥനാകുമായിരുന്ന  ഒരു കുഞ്ഞിന്‌  
അമ്മയാവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം അവളുടെ മുഖത്ത്‌ നിന്ന്‌
വായിച്ചറിയാന്‍ കഴിഞ്ഞു.അമ്മ പറഞ്ഞതെല്ലാം തന്നെക്കുറിച്ചാണെന്നറിയാതെ  
അവളുടെ മടിയില്‍  അവനപ്പോഴും സുഖമായി ഉറങ്ങിക്കിടന്നു.സേലത്ത് അവര്‍
ഇറങ്ങും വരെ ഞങ്ങള്‍  പലതും സംസാരിച്ചു.മകനെക്കുറിച്ച് പറയുമ്പോളൊക്കെ 
വള്ളി വാചാലയായി. അവളെ അഭിനന്ദിക്കാന്‍ എനിക്ക് വാക്കുകളില്ലായിരുന്നു.
നന്മയെന്തെന്ന് അറിയാത്ത, സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി  എന്തും  ചെയ്യാന്‍
മടിക്കാത്ത നമ്മുടെ സമൂഹം അവളെ  കണ്ട്‌ പഠിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു.
ഇടക്കെപ്പൊളൊ ഉണര്‍ന്ന്,കൊച്ചരിപ്പല്ല് കാട്ടി ചിരിച്ച ആ കുഞ്ഞിനോട് നീ എത്ര ഭാഗ്യവാനാണെന്ന് പറയണമെന്ന് തോന്നി. തെരുവിലെറിയപ്പെട്ട അനേകം ബാല്യങ്ങളെ വേദനയോടെ ഞാന്‍ ഓര്‍ത്തു.

റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്രചെയ്തപ്പോള്‍ ഒരിക്കല്‍ പോലും നന്മയുടെ 
ഈ   ഇത്തിരി വെളിച്ചങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല. ഒരു പക്ഷെ, സൌകര്യങ്ങള്‍ നമ്മെ
നമ്മിലേക്ക്‌ മാത്രം ഒതുക്കി നിര്‍ത്തുന്നത് കൊണ്ടാവാം!! 


No comments:

Post a Comment