March 9, 2011

അവള്‍

കീഴടക്കാന്‍ യശസ്സിന്റെ കൊടുമുടികളൊന്നും,
അവള്‍ക്ക് മുന്നില്‍ ഇല്ലായിരുന്നു; 
മോഹിച്ചത്  അവന്റെ  ഹൃദയം  മാത്രമാണ്. 
പ്രണയത്തിന്റെ കോട്ട പിടിച്ചെടുത്ത്,
കവാടം  കൊട്ടിയടച്ച്,
മറ്റാരും കയറില്ലെന്നുറപ്പാക്കിക്കഴിഞ്ഞാണ്
അവള്‍  വിശ്രമിച്ചത്!

ശേഷം  മരുഭൂമികള്‍ സ്വപ്നം കണ്ട് അവള്‍ ഭയന്നില്ല;
അവനുമൊത്ത്    പാര്‍ക്കേണ്ട പറുദീസകളുടെ
രൂപരേഖയൊരുക്കി പകലുകള്‍ ധന്യമാക്കുകയും,
അവനോടൊത്ത് കൊയ്യാനിരിക്കുന്ന വയലേലകളുടെ
പച്ചപ്പ്‌ ധ്യാനിച്ച് രാത്രികളില്‍ ഉറങ്ങുകയും ചെയ്തു.
 
അവനവള്‍ക്ക് നഗരങ്ങള്‍ കാട്ടിക്കൊടുത്തു;
അവിടെയെല്ലാം മുഴങ്ങുന്നത്
സ്വാതന്ത്രത്തിന്റെ  ചിറകടിയൊച്ചയാണെന്ന് ധരിപ്പിച്ചു!
അവന്റെ അര്‍ദ്ധമാവാന്‍ കൊതിച്ച്‌
അവളവനിലേക്ക് ചാഞ്ഞു.
 
പുതുമകളെല്ലാം  പഴമ തീണ്ടിയപ്പോള്‍,
അവള്‍  ആണ്മയുടെ നിയമങ്ങള്‍  വായിച്ച്‌ കേട്ടു!
അനന്തരം,
അവന്റെ അഹന്തയ്ക്ക് അടിമപ്പെട്ടും,
അവന്റെ പരമ്പരകളെ പെറ്റുപോറ്റിയും,
അവയ്ക്ക് വച്ചുവിളമ്പിയും, വിഴുപ്പലക്കിയും
തുലയട്ടെ തന്റെ ജീവിതമെന്ന്
അവളവളെത്തന്നെ ശപിച്ചു!! 

No comments:

Post a Comment